തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഇടപെട്ടതുമായി ബന്ധപ്പെട്ട് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ ഡിജിപിയുടെ റിപ്പോർട്ട് സർക്കാരിന് ഉടൻ നൽകും.
അജിത്കുമാറിനെതിരേ നടപടിക്ക് ഡിജിപി ശിപാർശ ചെയ്യുമെന്നും വിവരമുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് ലഭിച്ചാൽ അജിത്കുമാറിനെ സസ്പെൻഡ് ചെയ്യാനാണ് ആഭ്യന്തര വകുപ്പിന്റെ നീക്കം. എസ്ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനോട് ഡിജിപി വിശദീകരണം തേടിക്കഴിഞ്ഞു.
അജിത് കുമാറിനെതിരേയുള്ള മെല്ലെപ്പോക്കിൽ പാർട്ടിക്കുള്ളിൽ ശക്തമായ അമർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അഭ്യന്തരവകുപ്പ് ശക്തമായ നടപടി സ്വീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതു വൈകുന്നതിലുള്ള അമർഷം പാർട്ടിക്കുള്ളിൽ ഉയരുന്നുണ്ട്. കേസ് അന്വേഷിച്ച എസ്ഐടി അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്നാണ് കണ്ടെത്തിയത്. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നെന്നും എസ്ഐടിയുടെ കണ്ടെത്തലിൽ ഉണ്ടായിരുന്നു.
അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴിയടക്കം രേഖപ്പെടുത്തിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. അജിത്കുമാർ പറഞ്ഞിട്ടാണ് തിരുത്തൽ നടത്തിയതെന്നാണ് എസ്ഐടി റിപ്പോർട്ടിൽ പറയുന്നത്. അജിത് കുമാറിനെതിരെ മുൻ അന്വേഷണ സംഘത്തിന്റെ മൊഴി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജിത് കുമാർ തങ്ങളെ എഡിജിപി ഓഫീസിലേക്ക് വിളിച്ചു വരുത്തിയെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. റിപ്പോർട്ട് തിരുത്താൻ നിർദേശിച്ചെന്നും മൊഴിയുണ്ട്.
ചൂരൽമല ഉരുൾപൊട്ടൽ കഴിഞ്ഞ് നിൽക്കുന്ന സമയത്താണ് അജിത് കുമാർ വിളിപ്പിച്ചതെന്നും ഓഗസ്റ്റ് 12,13,14,15 തീയതികളിലായി പോലീസ് ക്ലബ്ബിൽ താമസിപ്പിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തിരുത്താൻ ആവശ്യപ്പെട്ടതെന്നുമാണ് വിവരം. ദുരന്തം കഴിഞ്ഞ സമയമായതിനാൽ റിപ്പോർട്ട് മാധ്യമങ്ങൾക്ക് ലഭിക്കില്ലെന്നും ആരും അറിയില്ലെന്നും അജിത്കുമാർ പറഞ്ഞതായും മൊഴിയുണ്ട്. എം. ആർ. അജിത്കുമാർ മോശമായി പെരുമാറിയെന്നും ഒരു എസ്ഐ മൊഴി നൽകിയിട്ടുണ്ട്.